ജൈവകൃഷി : പ്രാണികളും കീടങ്ങളും


കീടങ്ങളോടു ജൈവകൃഷിയുടെ സമീപനമെന്തായിരിക്കും. ഒരു ചോദ്യം. അതിനൊരു മറുചോദ്യമുണ്ട്. കീടങ്ങളുടോടു രാസകൃഷിയെന്തുചെയ്യും? ഉത്തരം മരുന്നടിക്കും. ഒരു മരുന്നു ഫളിക്കാതാവുമ്പോഴോ? അതിനെക്കാള്‍ ശക്തിയുള്ള മരുന്നടിക്കും.


ഒടുവില്‍ കൃഷിയില്‍നിന്നു കിട്ടുന്നതെല്ലാം കീടങ്ങളെ കൊല്ലാന്‍ വേണ്ടിമാത്രം ചെലവാകും. അതു കഴിഞ്ഞാല്‍ ആന്ധ്രപ്രദേശിലെ കര്‍ഷകര്‍ ചെയ്തതുപോലെ അതേ മരുന്നു തന്നെ കഴിച്ച് കൃഷിക്കാരനും കീടങ്ങളില്ലാത്ത ലോകത്തേക്കു പോകാം.


ജൈവകൃഷിയില്‍ കീടങ്ങളില്ല, പ്രാണികളേയുള്ളൂ. പ്രകൃതിയുടെ ഭാഗം തന്നെയായ പ്രാണികള്‍. യഥാര്‍ത്ഥത്തില്‍ എന്താണ് കീടം? ഏതൊരു ജീവിക്കും പ്രകൃതിയില്‍ അതിന്‍റെതായ സ്ഥാനമുണ്ട്. ഭക്ഷണവുമുണ്ട്. ഒരു ജീവിയും അനിയന്ത്രിതമായി പെരുകാന്‍ പ്രകൃതി അനുവദിക്കുകയുമില്ല. പ്രകൃതിയുടെ നിയന്ത്രണങ്ങളെ മറികടന്ന് ഒരു ജീവിക്രമാതീതമായി പെരുകുമ്പോഴാണത് കീടമായി മാറുന്നത്. ഒരേക്കറില്‍ അഞ്ചു ചാഴിയുണ്ടെങ്കില്‍ അതു പ്രാണി മാത്രമാണ്. അമ്പതിനായിരമായാല്‍ കീടമായി. പ്രാണി കീടമാകുന്നത് അതിന്‍റെ പ്രകൃതിയിലെ ശത്രു ഇല്ലാതാകുമ്പോഴാണ്. വിഷങ്ങള്‍ ചെയ്ത സഹായമാണിത്. കീടങ്ങളുടെ എതിര്‍പ്രാണികളെ കൊന്നുകളഞ്ഞു. വീണ്ടും പ്രകൃതിയുടെ പഴയക്രമങ്ങള്‍ പുനസ്ഥാപിക്കുന്നതിനാണ് ജൈവകൃഷിയില്‍ ഊന്നല്‍.


അതുവരെ പ്രയോഗിക്കാനുള്ളതാണ് ജൈവകീടനാശിനികളും കെണികളും. വേപ്പിനെയും മറ്റും ആധാരമാക്കിയുള്ള ജൈവകീടനാശിനികള്‍ ഇപ്പോള്‍ ധാരാളമായി വിപണിയില്‍ കിട്ടാനുണ്ട്. കീടനാശക സ്വഭാവമുള്ള ജീവാണുക്കളും ഇപ്പോള്‍ വിപണിയിലെത്തിത്തുടങ്ങിയിട്ടുണ്ട്. ഇവയും ശാശ്വതപരിഹാരമല്ല. കൃഷിയിടത്തിലെ ജൈവവൈവിധ്യം വര്‍ധിപ്പിക്കുക എന്നതു മാത്രമാണ് ശാശ്വത പരിഹാരം. അപ്പോള്‍ ജീവികളുടെ വൈവിധ്യവും വന്നുകൊള്ളും. ഇത്തരം ജീവികളില്‍ മിക്കവയും മാംസാഹാരികളാണ്. അതായത് മറ്റു കീടങ്ങളെ തിന്നു ജീവിക്കുന്നവ. കൃഷിയിടത്തില്‍നിന്നു കീടങ്ങളെ അകറ്റാനുള്ള ഏറ്റവും ഫലപ്രദമായ വഴി ജൈവവൈവധ്യം പുനസ്ഥാപിക്കുന്നതാണ്.


അതുപോലെ ജൈവകൃഷിയില്‍ ആശ്രയിക്കാവുന്നതാണ് വിവിധയിനം കെണികള്‍. ഇവ ആവശ്യാനുസരണം ഉണ്ടാക്കി പ്രയോഗിക്കാം. പച്ചക്കറികളില്‍ കായിച്ചകളെ കുടുക്കാനുള്ള പലതരം പഴകെണികള്‍ ഇപ്പോള്‍ തന്നെ കര്‍ഷകര്‍ ഉപയോഗിച്ചു വരുന്നതാണല്ലോ. വിളക്കുകെണികളും ഇതുപോലെതന്നെ ഫലപ്രദമാണ്. വൈകുന്നേരം ആറിനും രാത്രി ഒമ്പതിനുമിടയിലാണ് മിക്ക കീടങ്ങളും സജീവമാകുന്നത് ഈ സമയത്ത് വിളക്കുകെണി പ്രയോഗിച്ചാല്‍ നല്ലഫലം കിട്ടും. ഒരു വിളക്ക് അല്ലെങ്കില്‍ ബള്‍ബും കീടം വീണാല്‍ പുറത്തിറങ്ങിപ്പോകാതെ ചാകുന്നതിനുള്ള വെള്ളം നിറച്ച പാത്രവുമാണിതിന്‍റെ ഭാഗങ്ങള്‍. വെള്ളം കയറ്റുന്നതും ഇറക്കുന്നതും ക്രമീകരിച്ചും കൃഷിയുടെ സമയം ക്രമീകരിച്ചും കീടനിയന്ത്രണം വരുത്തുന്നവരുമുണ്ട്.


ജൈവകീടനാശിനികള്‍ നിരവധിയാണ്. ഉദാഹരണത്തിനു ശീമക്കൊന്നയുടെ ഇലയും തൊലിയും ഇട്ടു വേവിച്ച വെള്ളത്തില്‍ പുഴുങ്ങി എടുത്ത ഗോതമ്പ് ചേര്‍ത്ത ഏതു മിശ്രിതവും നല്ല എലിവിഷമാണ്. ഒന്നാമത്തെ ദിവസം പകുതി വേവാകുമ്പോള്‍ നിര്‍ത്തുകയും രണ്ടാമത്തെ ദിവസം ബാക്കി വേവിക്കുകയുമാണ് ചെയ്യേണ്ടത്. കൊമ്പന്‍ ചെല്ലി പ്രശ്നകാരിയാകുന്നെങ്കില്‍ വാവട്ടമുള്ള മണ്‍കലം വക്കുവരെ മണ്ണില്‍ കുഴിച്ചിടുക. അതില്‍ കാല്‍ കിലോ ആവണക്കിന്‍ പിണ്ണാക്കിട്ട് മുക്കാല്‍ഭാഗം നിറയത്തക്കവിധം കഞ്ഞിവെള്ളമോ വെള്ളമോ ഒഴിക്കുക. രണ്ടു മൂന്നാഴ്ച കഴിയുമ്പോള്‍ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങും. കൊമ്പന്‍ ചെല്ലികള്‍ ഇതില്‍ വന്നു വീണ് ചത്തുകൊള്ളും.
ജൈവകീടനാശിനികളോ കെണികളോ ഉപയോഗിക്കുമ്പോള്‍ മറന്നുപോകരുതാത്ത കാര്യമുണ്ട്. ഇവ എക്കാലത്തേക്കുമുള്ള പരിഹാരമല്ല എന്ന സത്യം. കീടങ്ങളെ സ്ഥിരമായി നിയന്ത്രിക്കാന്‍ കഴിയുന്നത് പ്രകൃതിക്കു മാത്രമാണ്. അതിനു ജൈവവൈവിധ്യമെന്ന ഒറ്റ പരിഹാരമേയുള്ളൂ. തെങ്ങിലെ മണ്ടരിയുടെ കാര്യം അടുത്തകാലത്തെ ഉദാഹരണം. തുടക്കത്തില്‍ ഡി.ഡി.റ്റിയും നുവാക്രോണും മുതല്‍ എന്തെല്ലാം തെങ്ങില്‍ പ്രയോഗിച്ചു. പക്ഷേ മണ്ടരിമാത്രം മുട്ടുകുത്തിയില്ല. ഇപ്പോഴിതാ പ്രത്യേകിച്ച് മരുന്നടി ഒന്നുമില്ലാതായപ്പോള്‍ മണ്ടരിശല്യം തീരെ കുറയുകയും ചെയ്തിരിക്കുന്നു. ഏതാനും വര്‍ഷം കൂടി കഴിയുമ്പോള്‍ ചെമ്പന്‍ചെല്ലിയോ കൊമ്പന്‍ചെല്ലിയോ പോലെ മറ്റൊരു കീടം മാത്രമായി മണ്ടരിയും മാറും.

 


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232344