നീരയിലൊരു വടക്കന്‍ വീരഗാഥ


 

കേരളത്തിലെ കാര്‍ഷിക മേഖലയില്‍ മികവിന്‍റെ അടയാളമെന്നു പേരുകേട്ട കര്‍ഷകശ്രീ പുരസ്കാരം കൈവരിച്ചതിനെക്കാള്‍ കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ സ്വദേശിയായ സണ്ണി ജോര്‍ജ് ആനന്ദമനുഭവിക്കുന്നത് ഇപ്പോഴാണ്. അവാര്‍ഡിനു സണ്ണിയെ അര്‍ഹനാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച റബര്‍ മരങ്ങള്‍ വെട്ടി മാറ്റി കാര്‍ഷിക മേഖലയില്‍ ചുവടുമാറ്റം നടത്തിയതാണ് സണ്ണിക്ക് ഇപ്പോഴത്തെ ആനന്ദം പ്രദാനം ചെയ്യുന്നത്. 


മൂന്നേക്കറിലെ റബര്‍ മരങ്ങളാണ് സണ്ണി മുറിച്ചു മാറ്റിയത്. ഇതിനു കാരണമായി പറയുന്നതാകട്ടെ അരയേക്കറിലെ തെങ്ങില്‍ നിന്നു സുഭിക്ഷമായി ജീവിക്കുന്നതിനു വേണ്ട വരുമാനം ഉറപ്പാണെന്നതും. ഇതാണ് കേരളത്തിലെ കാര്‍ഷിക മേഖലയില്‍ നീര വരുത്തിയ മാറ്റം. സണ്ണി ചെയര്‍മാനായ ചെറുപുഴ തേജസ്വിനി നാളികേര ഉല്‍പാദന കമ്പനിക്ക് മറ്റൊരു മികവു കൂടി അവകാശപ്പെടാനുണ്ട്. കര്‍ഷകര്‍ സ്വയം നീര ടെക്നീഷ്യന്‍മാര്‍ കൂടിയായി മാറിയ പ്രദേശമാണ് ചെറുപുഴ. നാളികേര വികസനബോര്‍ഡില്‍ നിന്നും നല്‍കിയ പരിശീലനമാണ് കര്‍ഷകര്‍ക്ക് കൃഷിയിലെ മികവ് നീര ചെത്തിയെടുക്കുന്നതു മുതല്‍ ഉല്‍പാദനത്തിന്‍റെ എല്ലാ മേഖലകളില്‍ കൂടി ആവര്‍ത്തിക്കുന്നതിനു വേണ്ട പിന്‍ബലമായത്. 

 

 


റബറില്‍ നിന്നുള്ള ചുവടുമാറ്റം ഇവരില്‍ പലരെയും മിശ്രവിളക്കൃഷിയുടെ തണലിലേക്കാണ് എത്തിക്കുന്നത്. സണ്ണി തന്നെ മൂന്നേക്കര്‍ റബ്ബര്‍ തോട്ടം മുറിച്ചു മാറ്റി കുറിയ ഇനം തെങ്ങുകളും കുരുമുളകും നല്ലയിനം വരിക്കപ്ലാവും വാര്‍ഷിക വിളയായി മഞ്ഞളും ചേനയും നട്ടു മറ്റുള്ളവര്‍ക്കു മാതൃകയായി. അതു പോലെ തന്നെ സണ്ണി മാതൃകയായി മാറിയ മറ്റൊരു മേഖലയാണ് നീര ഉല്‍പാദനത്തിനായുള്ള തെങ്ങു ചെത്ത്. കാലാകാലങ്ങളായി നാളികേര മേഖലയില്‍ നടുക, വളമിടുക, നനയ്ക്കുക എന്ന ജോലികള്‍ കര്‍ഷകനും വിളവെടുപ്പ്, രോഗകീട നിയന്ത്രണം തുടങ്ങിയ ജോലികള്‍ പരമ്പരാഗത വിദഗ്ധ തൊഴിലാളികളുമായിരുന്നു നിര്‍വഹിച്ചു പോന്നിരുന്നത്. അതില്‍ നിന്നൊരു മാറ്റത്തിനാണ് നീരയുടെ രംഗപ്രവേശം വഴിതെളിച്ചിരിക്കുന്നത്. 
നാളികേര കൃഷിയില്‍ പാഠഭേദവുമായി ഇതാ ഒരു വടക്കന്‍ വീരഗാഥ. തെങ്ങിന്‍റെ കൃഷി മാത്രമല്ല റബ്ബര്‍ ടാപ്പിംഗ് പോലെ നീര ടാപ്പിംഗും കൃഷിക്കാരനു തന്നെ നിര്‍വഹിക്കാം എന്നു പ്രവര്‍ത്തിയിലൂടെ കാണിച്ചു തന്നു ചരിത്രം സൃഷ്ടിക്കുകയാണ് കണ്ണൂര്‍ തേജസ്വിനി കമ്പനിയിലെ ചെറുപ്പക്കാരായ 31 കൃഷിക്കാര്‍. തേജസ്വിനി കമ്പനിയുടെ പ്രവര്‍ത്തനമേഖല മിക്കവാറും മലയോര കൃഷിയിടങ്ങളാകയാല്‍ തുടക്കം മുതലെ ഇവിടെ നീര ചെത്തിയെടുക്കുന്നതിനു പരിശീലനം സിദ്ധിച്ച ടെക്നീഷ്യന്‍മാര്‍ക്കു ക്ഷാമമായിരുന്നു. ഫെഡറേഷനുകള്‍ക്ക് നീര ഉല്‍പാദന ലൈസന്‍സ് ലഭിച്ചാല്‍ അത് ടാപ്പ് ചെയ്യാന്‍ ആളില്ലാതെ വരും എന്ന ആശങ്ക മൂലം മുന്‍കരുതല്‍ എന്ന നിലയ്ക്ക് കര്‍ഷകരും പരിശീലനത്തിന് എത്തുമായിരുന്നു. എന്നാല്‍ റബറിന്‍റെ ടാപ്പിംഗ് പോലെ തെങ്ങിന്‍റെ ടാപ്പിംഗും തങ്ങള്‍ക്കു വഴങ്ങുമെന്ന് മലയോര കര്‍ഷകര്‍ തെളിയിക്കുന്നു. 


തേജസ്വിനിയുടെ ഉദയഗിരി, ചെറുപുഴ, ആലക്കോട് എന്നീ ഫെഡറേഷനിലെ 31 കൃഷിക്കാരാണ് നീര ടാപ്പിംഗില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കിയിരിക്കുന്നത്. എല്ലാവരും 40-നു താഴെ പ്രായമുള്ള ഊര്‍ജ്ജസ്വലര്‍. പത്തു വരെ തെങ്ങുകളാണ് ഇവര്‍ പ്രതിദിനം ടാപ്പു ചെയ്യുന്നത്. പ്രതിമാസം അവര്‍ നേടുന്ന വരുമാനം 63700 രൂപ വരെ. ഇവരില്‍ ഒന്നാം സ്ഥാനത്ത് ഉദയഗിരി ഫെഡറേഷനിലെ അരിവിളഞ്ഞപൊയില്‍ സ്വദേശി പാലക്കാട്ട് പുത്തന്‍പുരയ്ക്കല്‍ ഷാജു അപ്പച്ചനാണ്. ഇപ്പോള്‍ 41 വയസ്. പ്രീഡിഗ്രി വിദ്യാഭ്യാസം. മുഴുവന്‍ സമയ കര്‍ഷകന്‍. മൂന്ന് ഏക്കര്‍ കൃഷിയിടമുള്ള ഷാജുവിന് കായ്ഫലമുള്ള 150 തെങ്ങുകള്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷമാണ് നീര ടെക്നീഷ്യന്‍ കോഴ്സ് പാസായത്. ഇപ്പോള്‍ 10 തെങ്ങ് ടാപ്പ് ചെയ്യുന്നു. കഴിഞ്ഞ മാസം കര്‍ഷകന്‍റെയും തൊഴിലാളിയുടെയും വിഹിതമായ 63700 രൂപ കമ്പനിയില്‍ നിന്ന് ഇദ്ദേഹം സ്വന്തമാക്കി. കൃഷിയിലെ നഷ്ടക്കണക്കുകളാണ് നീര ടാപ്പിംഗിലൂടെ തനിക്കു മാറ്റിയെഴുതാന്‍ സാധിച്ചതെന്ന് ഷാജു പറയുന്നു. കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തോടെയും സ്വന്തം കൃഷിയിടത്തിലെ തെങ്ങിന്‍റെ ഉയരങ്ങള്‍ കാല്‍ക്കീഴിലാക്കിയപ്പോള്‍ ബാങ്ക് വായ്പ തിരിച്ചടവ്, കുട്ടികളുടെ ഫീസ് അടവ് ഇവയെല്ലാം തനിക്ക് നിസാരമായി മാറിയതായി ഇദ്ദേഹത്തിന്‍റെ സാക്ഷ്യം. 


നീര ഉല്‍പാദനത്തിലൂടെ ആരോഗ്യമുള്ള മനസും ശരീരവും ശാന്തമായ ജീവിതവും മികച്ച വരുമാനവുമാണ് ഇദ്ദേഹത്തിനു സ്വന്തമായത്. അര്‍പ്പണബോധത്തോടെ കഠിനാധ്വാനത്തിനു തയാറാണെങ്കില്‍ ആരെയും നീര രക്ഷിക്കുമെന്ന് ഷാജു സാക്ഷ്യപ്പെടുത്തുന്നു. തൊട്ടടുത്ത സ്ഥാനത്ത് ചെറുപുഴ ഫെഡറേഷനിലെ തിരുമേനി സ്വദേശി മനോജ് മേക്കലാത്ത് എട്ടു തെങ്ങുകള്‍ ടാപ്പ് ചെയ്ത് 54860 രൂപയുമായി നില്‍ക്കുന്നു. മൂന്ന് ഏക്കര്‍ കൃഷിയിടമുള്ള മനോജിനും 150 തെങ്ങുകള്‍ സ്വന്തമായുണ്ട്. കൃഷിയാണ് മുഖ്യ വരുമാനം. സ്വന്തം തെങ്ങിന്‍തോപ്പില്‍ നിധിയിരിക്കുന്നതു തിരിച്ചറിയാന്‍ അല്‍പം വൈകിപ്പോയെന്ന് ഇദ്ദേഹം പറയുന്നു. ഇപ്പോള്‍ മറ്റ് കൃഷിപ്പണികള്‍ക്കൊപ്പം നീര ടാപ്പിംഗും നടക്കുന്നു. പണ്ട് സ്വപ്നം കണ്ടിരുന്ന വരുമാനമാണ് ഇപ്പോള്‍ തെങ്ങുകള്‍ എനിക്കു നല്‍കുന്നത്- മനോജ് തന്‍റെ ജീവിതം തന്നെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.


അഞ്ച് ഏക്കര്‍ കൃഷിയിടം സ്വന്തമായുള്ള മണക്കടവ് സ്വദേശി സ്റ്റെനി സെബാസ്റ്റ്യന്‍ മേക്കാവില്‍ ആണ് മൂന്നാം സ്ഥാനത്ത്. ഉദയഗിരി ഫെഡറേഷനിലെ അംഗമായ സ്റ്റെനിക്ക് 160 തെങ്ങുകളുണ്ട്. ആറു തെങ്ങുകള്‍ ടാപ്പ് ചെയ്യുന്നു. കഴിഞ്ഞ മാസത്തെ വരുമാനം 34320 രൂപ. മണക്കടവ് സ്വദേശി പിറവിക്കാട്ട് സിബിയും ആറു തെങ്ങുകള്‍ സ്വന്തമായി ടാപ്പ് ചെയ്ത് കഴിഞ്ഞ മാസം 32500 രൂപ നേടി. ഒരേക്കര്‍ ഭൂമിയും അതില്‍ 20 തെങ്ങുകളുമുള്ള നാമമാത്ര കൃഷിക്കാരനാണ് സിബി. ഉദയഗിരി ഫെഡറേഷനിലെ അംഗമാണ്. മണക്കടവ് വെള്ളാട്ടുകൊല്ലി സ്വദേശി ചെള്ളംകുഴിയില്‍ ജസ്റ്റിന്‍ ഒരേക്കര്‍ കൃഷിഭൂമിയുടെയും അതിലെ 60 തെങ്ങുകളുടെയും ഉടമയാണ്. ഉദയഗിരി ഫെഡറേഷനിലെ അംഗമായ ജസ്റ്റിന്‍ ആറു തെങ്ങുകള്‍ ടാപ്പ് ചെയ്യുന്നു. കഴിഞ്ഞ മാസത്തെ വരുമാനം 30940 രൂപ. അറുപത് വര്‍ഷം മുമ്പ് പാലാ അമ്പാറനിരപ്പേല്‍ എന്ന സ്ഥലത്ത് നിന്ന് മണക്കടവിലേക്കു കുടിയേറിയ എറത്തേല്‍ ജോസഫിന്‍റെ രണ്ടു മക്കളാണ് ആറു തെങ്ങ് ടാപ്പ് ചെയ്ത് കഴിഞ്ഞ മാസം 30680 രൂപ വരുമാനം നേടിയ റോബിച്ചനും അഞ്ച് തെങ്ങ് ടാപ്പ് ചെയ്ത് 25480 രൂപ നേടിയ രാജറ്റും. രണ്ടര ഏക്കര്‍ പുരയിടത്തില്‍ 70 കായ്ക്കുന്ന തെങ്ങുകളാണ് റോബിച്ചനുള്ളത്. രാജറ്റിന് 150 തെങ്ങുകള്‍ ഉണ്ട്. മൂന്നേകാല്‍ ഏക്കര്‍ സ്ഥലവും. ഇരുവരും ഉദയഗിരി ഫെഡറേഷന്‍ അംഗങ്ങളാണ്. ഉദയഗിരി ഫെഡറേഷനിലെ തന്നെ അംഗമായ മണക്കടവ് തയ്യില്‍ ബിജു ഒന്നര ഏക്കര്‍ കൃഷിയിടത്തില്‍ 40 തെങ്ങുകളുള്ള കര്‍ഷകനാണ്. ആറു തെങ്ങുകള്‍ ടാപ്പ് ചെയ്ത് കഴിഞ്ഞമാസം 26000 രൂപ വരുമാനം നേടി. 42 കാരനായ ബിജു മുഴുവന്‍ സമയകൃഷിക്കാരനാണ്.


ഉദയഗിരി ഫെഡറേഷനിലെ അംഗങ്ങളായ അരിവിളഞ്ഞ പൊയില്‍ സ്വദേശി ഇരുപ്പക്കാട്ട് സുജിത് ഫിലിപ്പ്. പൂവന്‍ചാല്‍ കാച്ചിറയില്‍ പ്രിന്‍സ്, മണക്കടവ് മക്കനാല്‍ മോഹന്‍ എന്നിവര്‍ സ്വന്തമായി അഞ്ചു തെങ്ങുകള്‍ വീതം ടാപ്പ് ചെയ്ത് യഥാക്രമം 25480, 24700.21320 രൂപ വീതം കഴിഞ്ഞ മാസം വരുമാനം നേടിയ ചെറുകിട കര്‍ഷകരാണ്. ഉദയഗിരി ഫെഡറേഷനിലെ കാര്‍ത്തികപുരം സ്വദേശി കൊങ്ങോലയില്‍ രാജേഷ്, ഉദയഗിരി സ്വദേശി കുടുംബന്താനം ജെസ്റ്റിന്‍, കാര്‍ത്തികപുരം കറുകച്ചേരില്‍ ജിനു, ഉദയഗിരി ചെകിടനാനിയില്‍ സിറിള്‍, ഉദയഗിരി മണിമലത്തറപ്പില്‍ ബെന്നി എന്നിവര്‍ നാലു തെങ്ങുകള്‍ വീതം ടാപ്പ് ചെയ്ത്  കഴിഞ്ഞ മാസം യഥാക്രമം 20540, 19240, 18720, 18200 രൂപ വീതം സ്വന്തമാക്കിയവരാണ്. ഇതേ ഫെഡറേഷനിലെ മണക്കടവ് സ്വദേശി പെരുമ്പള്ളിക്കുന്നേല്‍ പി.ടി. മാത്യു അഞ്ചു തെങ്ങു ടാപ്പ് ചെയ്ത് 20280 രൂപയും നേടി.
ആലക്കോട് ഫെഡറേഷനിലെ കുറ്റിപ്പുഴ, കുപ്പക്കാട്ട് ജോബിന്‍ കുരുവിള നാലു തെങ്ങുകള്‍ ടാപ്പ് ചെയ്ത് 18200 രൂപയും ആശാന്‍കവല, കുന്നത്ത് തോമസ് നാലു തെങ്ങുകള്‍ ടാപ്പ് ചെയ്ത് 17940 രൂപയും കഴിഞ്ഞ മാസം നേടി. ആലക്കോട് ഫെഡറേഷനിലെ തേര്‍മല സ്വദേശി കുപ്പക്കാട്ട് പൗലോസ് 65 സെന്‍റ് പുരയിടവും അതില്‍ നാലു തെങ്ങുകളും സ്വന്തമായുള്ള നാമമാത്ര കൃഷിക്കാരനാണ്. കൃഷി കഴിഞ്ഞുള്ള സമയത്തു തെങ്ങുകയറ്റമാണ് തൊഴില്‍. തന്‍റെ നാലു തെങ്ങില്‍ നിന്ന് പൗലോസിന്‍റെ കഴിഞ്ഞമാസത്തെ വരുമാനം 17680 രൂപയാണ്. ഉദയഗിരി ഫെഡറേഷനിലെ മണക്കടവ് പാറയില്‍ ബിനീഷ് കുമാര്‍ 75 സെന്‍റ് സ്ഥലമുള്ള നാമമാത്ര കര്‍ഷകനാണ്. 13 തെങ്ങുകളുണ്ട് പുരയിടത്തില്‍. ഇതില്‍ നാല് തെങ്ങുകള്‍ ടാപ്പ് ചെയ്ത് കഴിഞ്ഞമാസം അദ്ദേഹം 16900 രൂപ വരുമാനം നേടി. ആലക്കോട് ഫെഡറേഷനിലെ തേര്‍മല പൈങ്ങോട്ട് സജി തന്‍റെ നാലു തെങ്ങും, കുപ്പക്കാട്ട് ബൈജു മൂന്നു തെങ്ങും സ്വന്തമായി ടാപ്പ് ചെയ്ത് യഥാക്രമം 16900,12480 രൂപ വീതം വരുമാനം നേടി. ഇതേ ഫെഡറേഷനിലെ കരുവഞ്ചാല്‍ സ്വദേശി തുമ്പത്തുരുത്തേല്‍ ബിജു, അരിവിളഞ്ഞപൊയില്‍ സ്വദേശി സോമി എന്നിവര്‍ രണ്ടു തെങ്ങുകള്‍ വീതം ടാപ്പ് ചെയ്ത് 8320 രൂപ വീതം നേടി.


ഇന്ന് ഈ നാടിന്‍റെ പ്രതീക്ഷ മുഴുവന്‍ തെങ്ങിലാണുള്ളത്. ഉയരം കുറഞ്ഞതും നിലത്തു നിന്ന് ടാപ്പുചെയ്യാന്‍ സാധിക്കുന്നതുമായി തെങ്ങുകള്‍ നട്ടുപിടിപ്പിക്കുന്നതിനുളള പരിശ്രമത്തിലാണിവരിപ്പോള്‍. ഇത്തരം തൈകള്‍ നട്ടാല്‍ അഞ്ചാം വര്‍ഷം നീരയുല്‍പാദിപ്പിച്ചു തുടങ്ങാമെന്ന് സണ്ണി ജോര്‍ജ് പറയുന്നു. എല്ലാ ഫെഡറേഷനുകളിലും കൃഷിക്കാര്‍ സ്വന്തമായി നീര ടാപ്പു ചെയ്യുക എന്നതാണ് ഇവരുടെ കമ്പനി ലക്ഷ്യമിടുന്നത്. മികച്ച ഗുണനിലവാരം നിലനിര്‍ത്തിയാല്‍ കൃഷിക്കാരനു മെച്ചപ്പെട്ട വില കിട്ടും എന്ന തിരിച്ചറിവ് എല്ലാവരെയും ഇതിനു പ്രേരിപ്പിക്കുന്നു. ഭാവിയില്‍ എല്ലാ ഫെഡറേഷനുകളിലും കൃഷിക്കാര്‍ സ്വന്തമായി നീര ടാപ്പ് ചെയ്യുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. അഥവാ ആര്‍ക്കെങ്കിലും തൊഴിലാളികളെ ആവശ്യമായി വന്നാല്‍ അവരെയും കമ്പനി നല്‍കും. പക്ഷേ, അവരെ കൃഷിക്കാര്‍ തന്നെ മാനേജ് ചെയ്യണം. കേരളത്തില്‍ ആദ്യമായാണ് ഇത്രയധികം കൃഷിക്കാര്‍ ഒന്നിച്ച് നീര ടാപ്പിംഗിലേയ്ക്കു കടന്നു വന്നിരിക്കുന്നതെന്ന് സണ്ണിയുടെ നിരീക്ഷണം. കൃഷിക്കാര്‍ തന്നെ നീര ടാപ്പിംഗ് തുടങ്ങിയതോടെ ഉല്‍പ്പാദിപ്പിക്കുന്ന നീരയുടെ പിഎച്ച്/ബ്രിക് ഗുണനിലവാരം മെച്ചപ്പെട്ടതായി ഇദ്ദേഹം പറയുന്നു. 


അബ്ദുള്‍ റസാഖ്,
എക്സിക്യൂട്ടീവ് ഓഫീസര്‍, തേജസ്വിനി നാളികേര ഉല്‍പാദക കമ്പനി, ചെറുപുഴ, കണ്ണൂര്‍






karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6233178