നീരയില്‍ നിന്നു മാസവരുമാനം 82000


 

ഉദയഗിരി ഫെഡറേഷന്‍റെ മൂന്നാംതോട് സി.പി.എസ്. ലെ അംഗമായ ഷാജു നീര ടെക്നീഷ്യന്‍ പരിശീലനം പൂര്‍ത്തിയായ ഉടന്‍ ചെയ്തത് തന്‍റെ 12 തെങ്ങുകളില്‍നിന്ന് നീര ടാപ്പിംഗായിരുന്നു. കൃഷി ആവശ്യത്തിനായി ബാങ്കില്‍ നിന്നു വായ്പയെടുത്ത തുക തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലാതെ ക്ലേശിച്ച ഷാജു ഇന്ന് സ്വന്തമായി നീര ടാപ്പ് ചെയ്ത് മാത്രം മാസം 82000 രൂപ വരുമാനം നേടുന്നു.

 

കണ്ണൂര്‍ ജില്ലയിലെ ഒരു കുടിയേറ്റ ഗ്രാമത്തില്‍ നടക്കുന്ന നീര വിപ്ലവത്തിന്‍റെ കഥയാണിത്. ഉദയഗിരി പഞ്ചായത്തിലെ അരിവിളഞ്ഞപൊയില്‍ എന്ന നാട്ടിന്‍പുറത്ത് പാലക്കാട്ട് വീട്ടില്‍ അപ്പച്ചന്‍-ലൂസി ദമ്പതികളുടെ മകനായി ഷാജു എന്ന 41 കാരന്‍ നീരയിലൂടെ സൃഷ്ടിക്കുന്ന വിപ്ലവത്തിന്‍റെ കഥ. കണ്ണൂരിലെ തേജസ്വിനി കമ്പനിയുടെ കീഴിലുള്ള ഉദയഗിരി ഫെഡറേഷനിലാണ്, 12 തെങ്ങില്‍ നിന്നു സ്വന്തമായി നീര ടാപ്പ് ചെയ്ത് ദിവസം 2500 രൂപ വരുമാനം നേടുന്ന ഈ കര്‍ഷക പ്രതിഭ. കേട്ടാല്‍ ഞെട്ടുന്ന ഈ നേട്ടം കാണാന്‍ സംസ്ഥാന ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് നേരിട്ടെത്തി. അദ്ദേഹം പൊന്നാടയണിയിച്ച് ഷാജുവിനെ ആദരിച്ചു.


കോഴിക്കോട് കൂരാച്ചുണ്ടില്‍ നിന്നും 24 വര്‍ഷം മുമ്പ് കണ്ണൂരിലെ ഉദയഗിരിയിലേക്കു കുടിയേറിയ ഷാജുവിനു പിതൃസ്വത്തായി ലഭിച്ച 8 ഏക്കര്‍ സ്ഥലത്ത് സമ്മിശ്ര ജൈവകൃഷി നടത്തുന്നു. ആകെയുള്ള 500 തെങ്ങുകളില്‍ 400 എണ്ണവും ഫലം തരുന്നവയാണ്. 100 തൈത്തെങ്ങുകളും, ഇടവിളകളായി കൊക്കോ, ജാതി, കാപ്പി, ഏലം, വാഴ, ഇഞ്ചി തുടങ്ങിയവയും. കഠിനാദ്ധ്വാനിയായ ഷാജു 600 ഓളം റബ്ബര്‍ മരങ്ങള്‍ സ്വന്തമായി ടാപ്പു ചെയ്യുമായിരുന്നു. അരിവിളഞ്ഞപൊയിലില്‍ സ്ഥലം വാങ്ങുമ്പോള്‍ തെങ്ങുമാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് റബ്ബര്‍ വച്ചത്. രണ്ടു വര്‍ഷമായി വില കുറവാണെങ്കിലും സ്വന്തമായ ടാപ്പിംഗ് നടത്തുന്നതിനാല്‍ ഷാജു പിടിച്ചു നിന്നിരുന്നു. എന്നാലും കൃഷിക്ക് എടുത്ത വായ്പ ബാങ്കില്‍ ബാധ്യതയായി. അപ്പോഴാണ് നീര ടാപ്പിംഗ് പരിശീലനത്തെ കുറിച്ച് ഉദയഗിരി ഫെഡറേഷന്‍ പ്രസിഡന്‍റ് ജോസ് പറയന്‍കുഴിയില്‍നിന്ന് അറിഞ്ഞത്. ആദ്യ ബാച്ചില്‍ തന്നെ പരിശീലനം നേടി. 30 വര്‍ഷം പരിചയമുള്ള മോഹനന്‍ ആശാന്‍റെ കീഴില്‍ 45 ദിവസത്തെ പരിശീലനം. അത് പൂര്‍ത്തിയാകുന്നതിനു മുമ്പേ സ്വന്തം പുരയിടത്തിലെ തെങ്ങില്‍ നിന്നു പരീക്ഷണാടിസ്ഥാനത്തില്‍ നീര ഉല്‍പ്പാദിപ്പിച്ചു ഷാജു സാമര്‍ത്ഥ്യം തെളിയിച്ചു.


പിന്നെ ഒരു ആവേശമായിരുന്നു. ഉദയഗിരി ഫെഡറേഷനിലെ മൂന്നാംതോട് സി.പി.എസ്. ലെ അംഗമായ ഷാജു തന്‍റെ 12 തെങ്ങുകളില്‍ പടികെട്ടി, ടാപ്പിംഗ് ആരംഭിച്ചു. ശരാശരി ഉല്‍പ്പാദനം 36 ലിറ്റര്‍. മലയോരത്തെ ഉയരം കൂടിയ കാസര്‍കോടന്‍ തെങ്ങില്‍ നിന്ന് ഇത് റിക്കോര്‍ഡ് ഉല്‍പ്പാദനമായിരുന്നു. കര്‍ഷകന്‍റെയും തൊഴിലാളിയുടെയും വിഹിതമായി മാസ വരുമാനം ശരാശരി 75000 രൂപ. 2015 ആഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തോടുകൂടി സ്വന്തം പുരയിടത്തില്‍ നിന്നും നീര ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയ ഷാജു ഇപ്പോള്‍ 30-37 ലിറ്റര്‍ വരെ നീര ദിനംപ്രതി ഉല്‍പാദിപ്പിക്കുന്നു. 42 ലിറ്റര്‍ വരെ നീര ലഭിച്ചിരുന്ന ഷാജുവിന് കിട്ടിയ ഏറ്റവും കൂടിയ മാസ പ്രതിഫലം 82000 രൂപയായിരുന്നു. ബാങ്കിലെ കടങ്ങള്‍ അടഞ്ഞു. മറ്റ് ബാധ്യതകള്‍ എല്ലാം തീര്‍ന്നു. വീട്ടില്‍ പുഞ്ചിരി വിടര്‍ന്നു.


പ്രീഡിഗ്രി പഠനത്തിനു ശേഷമാണ് ഷാജു കൃഷിപ്പണിയിലേക്കു തിരിഞ്ഞത്. തെങ്ങ്, കവുങ്ങ് എന്നിവയില്‍ കുട്ടിക്കാലം മുതലേ കയറുന്നതിനാല്‍ പ്രത്യേക പരിശീലനമൊന്നും തെങ്ങുകയറ്റത്തില്‍ നേടിയിട്ടില്ല. ലിറ്ററിന് 65 രൂപ വച്ചാണ് ഫെഡറേഷന്‍ കര്‍ഷകനു നല്‍കുന്നത്. കര്‍ഷകര്‍ മാത്രമേ നീര ചെത്താന്‍ പാടുള്ളൂവെന്ന ഫെഡറേഷന്‍റെ തീരുമാനപ്രകാരം ഷാജുവിനെപ്പോലെ മറ്റു 10 കര്‍ഷകരും ഇപ്പോള്‍ നീര ടാപ്പിംഗില്‍ ഫെഡറേഷനുമായി സഹകരിക്കുന്നു.
രണ്ടു നേരം തെങ്ങില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഷാജുവിന്‍റെ അഭിപ്രായത്തില്‍ രാത്രിയില്‍ തണുപ്പു കൂടുതലും മഞ്ഞുമുണ്ടെങ്കില്‍ നീര ഉല്‍പാദനം കൂടുമെന്നുള്ളതാണ്. കാറ്റ് കൂടുതലാണെങ്കില്‍ ഉല്‍പ്പാദനത്തില്‍ കുറവുമുണ്ടാകും. രാവിലെ 6 മണി മുതല്‍ 10 മണി വരെയും വൈകിട്ട് 4 മുതല്‍ 7.30 വരെയുമാണ് നീരയുല്‍പ്പാദനവുമായി ബന്ധപ്പെട്ട് ചെലവഴിക്കുക. ബാക്കി സമയം പശു പരിപാലനം, കോഴി വളര്‍ത്തല്‍ തുടങ്ങിയവയാണ് പ്രധാന ജോലികള്‍. കൊക്കോ, പാല്‍, കോഴി, മുട്ട, പച്ചക്കറി തുടങ്ങിയവ വിറ്റും ദിവസം 2500 രൂപ വേറെയും വരുമാനം ഉണ്ടാക്കുന്നുണ്ട്. നേരത്തെ ആട്, കോഴിഫാമുകള്‍ നടത്തിയിരുന്ന ഷാജുവിന്‍റെ അഭിപ്രായത്തില്‍ എല്ലാത്തിനേക്കാളും ലാഭം നീര തന്നെയാണെന്നതാണ്.


കഠിനാദ്ധ്വാനമാണ് ഷാജുവിന്‍റെ മുഖമുദ്ര. രാവിലെ 6-10 വരെയാണ് ടാപ്പിംഗ്. വൈകിട്ട് 4-7.30. വൈകിട്ട് ടാപ്പിംഗിന് പ്രത്യേക ലൈറ്റ് ഉപയോഗിക്കും. കഴിഞ്ഞ എട്ടു മാസമായി തുടരുന്ന ടാപ്പിംഗിനു ഷാജുവിനു പ്രത്യേക രീതികള്‍ ഉണ്ട്. ചകിരിവച്ച് കെട്ടിയാണ് തെങ്ങില്‍ കയറുന്നത്. 30-40 സ്റ്റെപ്പുകള്‍ ഉള്ളവയാണ് ഏറെയും. വേനലില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ പുരയിടം നന്നായി നനയ്ക്കുകയും, ആഴ്ചയില്‍ ഒരിക്കല്‍ ബയോഗ്യാസ് സ്ലറി ഒഴിക്കുകയും ചെയ്താല്‍ നീരയുല്‍പാദനം കൂടുമെന്നുള്ളതാണ് തന്‍റെ അനുഭവമെന്ന് ഷാജു പറയുന്നു. വലിയ കുളമുള്ളതുകൊണ്ട് കൃഷിക്കാവശ്യമായ ജലസേചന സൗകര്യമുണ്ട്.


ലക്ഷ്യബോധവുമുണ്ടെങ്കില്‍ നീര ടാപ്പിങ് ആസ്വാദ്യകരമാക്കാമെന്നതാണ് ഷാജുവിന്‍റെ അഭിപ്രായം. എന്നാല്‍ ഇതിനു പ്രതിബന്ധങ്ങളും ഉണ്ട്. എലി, വവ്വാല്‍, അണ്ണാന്‍ തുടങ്ങിയവ കുല നശിപ്പിക്കുന്നുണ്ട്. മാട്ടം തെങ്ങിന്‍റെ കവിളില്‍ ചേര്‍ത്തു വയ്ക്കാന്‍ കഴിയാത്തതിനാല്‍ കുല തീരും വരെ ടാപ്പിംഗ് സാധിക്കില്ല. നല്ല നീരവീഴ്ചയുള്ള കുലകള്‍ ഇക്കാരണത്താല്‍ പലപ്പോഴും ഉപേക്ഷിക്കേണ്ടി വരുന്നു. 1992 ബാച്ചില്‍ കരാട്ടേ ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയ ഷാജുവിന്‍റെ കീഴില്‍ മണക്കടവില്‍ കരാട്ടേ പരിശീലന കേന്ദ്രമുണ്ടായിരുന്നു. 40 പേരെ ശിഷ്യന്മാരാക്കിയ ഷാജുവിന്‍റെ അഭിപ്രായത്തില്‍ ശാരീരിക ക്ഷമതയും വളരെയധികം ശ്രദ്ധയും ആവശ്യമുള്ള തൊഴിലാണ് നീര ടാപ്പിംഗ്. മറ്റ് വ്യായാമം ഒന്നും വേണ്ട. 365 ദിവസവും തുടരെയുള്ള ജോലിയാണ്. ലീവ് എടുക്കാനാവില്ല എന്നതേയുള്ളു ഷാജുവിന്‍റെ സ്വകാര്യ ദുഃഖം. മരണവീട്ടില്‍ പോയാലും ടാപ്പിംഗ് സമയമായാല്‍ ഷാജു മടങ്ങും. കല്യാണസദ്യയില്‍ സഹായിക്കാന്‍ പോയാലും ഇതേ ഗതി തന്നെ. തല്‍ക്കാലം ജീവിതത്തിലെ എല്ലാ ആഘോഷങ്ങള്‍ക്കും ഈ ചെറുപ്പക്കാരന്‍ അവധി നല്‍കിയിരിക്കുകയാണ്.


വൈകുന്നേരം സംഭരിക്കുന്ന നീര ഫ്രീസറില്‍ വച്ചശേഷം രാവിലെയുല്‍പ്പാദിപ്പിക്കുന്ന നീരയും ഒരുമിച്ചാണ് ഫെഡറേഷനില്‍ എത്തിക്കുന്നത്. ഐസ് ബോക്സ്, പ്ലാസ്റ്റിക് കൂട്, മാട്ടം തുടങ്ങി ഫ്രീസര്‍ വരെ ഫെഡറേഷനാണ് കര്‍ഷകനു വാങ്ങി നല്‍കിയിരിക്കുന്നത്. ഉല്‍പ്പാദിപ്പിക്കുന്ന നീര മുഴുവനും ഫെഡറേഷനു തന്നെ നല്‍കണമെന്ന വ്യവസ്ഥയാണ് ഇരുകൂട്ടരും തമ്മിലുള്ളത്. 10 ലിറ്ററിനു മുകളില്‍ നീരയുല്‍പാദിപ്പിക്കുന്ന കര്‍ഷകനു ലിറ്ററിന് 65 രൂപയും, 10 ലിറ്ററില്‍ താഴെ നീരയുല്‍പ്പാദിപ്പിക്കുന്ന കര്‍ഷകന് ലിറ്ററിന് 70 രൂപയുമാണ് ഫെഡറേഷന്‍ നല്‍കുന്നത്. കൃഷിക്കാര്‍ മാത്രമേ നീര ചെത്താന്‍ പാടുള്ളൂവെന്ന ഫെഡറേഷന്‍റെ തീരുമാനത്തെ കര്‍ഷക സമൂഹം ഒന്നടങ്കം അംഗീകരിച്ചിരിക്കുകയാണ്.
ഷാജുവിനെ സഹായിക്കാന്‍ ഭാര്യ ലൂസിയും കൂടെയുണ്ട്. വീട്ടുജോലികള്‍ കഴിഞ്ഞാല്‍ ലൂസിയും നീര ടാപ്പിംഗിനുള്ള ഇതര ജോലികളില്‍ സഹായിക്കും. ചെളി സ്റ്ററിലൈസ് ചെയ്യുക. പാത്രങ്ങള്‍ ശുചിയാക്കി വയ്ക്കുക, ഇതൊക്കെ ലൂസിയുടെ ചുമതലയാണ്. മക്കള്‍ 8-ാം ക്ലാസ്സുകാരി ദിയ, 5-ാം ക്ലാസ്സുകാരന്‍ ജിത്തു എന്നിവരും സഹായിക്കുന്നു.
ഉദയഗിരി ഫെഡറേഷന്‍റെ നേതൃത്വത്തില്‍ ചിങ്ങം1 ന് കര്‍ഷക ദിനമാചരിച്ചപ്പോള്‍ ശ്രീ. ഷാജുവിനെ ഫെഡറേഷന്‍ മെമന്‍റോ നല്‍കി ആദരിക്കുകയുണ്ടായി. ഉദയഗിരി ഗ്രാമപഞ്ചായത്തില്‍ നിന്നും ത്രിതല പഞ്ചായത്തില്‍ വിജയിച്ച ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കിയ ചടങ്ങില്‍ വച്ചു ബഹു. സാംസ്കാരിക ഗ്രാമവികസന വകുപ്പു മന്ത്രി ശ്രീ. കെ.സി. ജോസഫ് ഷാജു അപ്പച്ചനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
ഫോണ്‍: 9495376448.


കെ.കെ. സുഭാഷ് (ചാര്‍ജ് ഓഫീസര്‍, നാളികേര വികസ ബോര്‍ഡ്, കണ്ണൂര്‍)






karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232816